പാറ്റ്ന: ബിഹാറിൽ ആര് വിജയിക്കുമെന്ന് ഇപ്പോൾ പറയാനാകില്ലെന്ന് ലാലു പ്രസാദ് യാദവിന്റെ മകനും ജൻശക്തി ജനതാ ദൾ അധ്യക്ഷനുമായ തേജ് പ്രതാപ് യാദവ്. എൻഡിഎയ്ക്കും മഹാസഖ്യത്തിനും അനുകൂലമായ തരംഗമൊന്നും സംസ്ഥാനത്തില്ലെന്നും തേജ് പ്രതാപ് പറഞ്ഞു. പാറ്റ്നയിൽ വോട്ട് രേഖപ്പെടുത്തിയ ശേഷം പ്രതികരിക്കുകയായിരുന്നു മഹുവ മണ്ഡലത്തിലെ സ്ഥാനാർഥി കൂടിയായ തേജ് പ്രതാപ്.
"മഹുവയിലും സംസ്ഥാനത്തും കടുത്ത മത്സരമാണ്. ആര് വിജയിക്കുമെന്ന് ഇപ്പോൾ പറയാൻ സാധിക്കില്ല. ജനങ്ങൾക്ക് വേണ്ടി പ്രവർത്തിക്കുന്നവരെ അവർ തെരഞ്ഞെടുക്കും. അത് ആരാണെന്ന് നവംബർ 14ന് അറിയാം. അതുവരെ കാത്തിരിക്കണം.'-തേജ് പ്രതാപ് യാദവ് പറഞ്ഞു.
മഹാസഖ്യത്തിന്റെ മുഖ്യമന്ത്രി സ്ഥാനാർഥി ആയ ആർജെഡി നേതാവ് തേജസ്വി യാദവിന്റെ സഹാദരൻ കൂടിയാണ് തേജ് പ്രതാപ്. ആർജെഡി പ്രവർത്തകനായിരുന്ന തേജ് പ്രതാപിനെ ഈ വർഷമാദ്യം പാർട്ടിയിൽ നിന്ന് പുറത്താക്കുകയായിരുന്നു. തുടർന്നാണ് തേജ് പ്രതാപ് ജൻശക്തി ജനതാ ദൾ പാർട്ടി രൂപീകരിച്ചത്.
ബിഹാറിലെ ആദ്യഘട്ട തെരഞ്ഞെടുപ്പിന്റെ പോളിംഗ് പുരോഗമിക്കുകയാണ്. ചൊവ്വാഴ്ച രണ്ടാം ഘട്ട തെരഞ്ഞെടുപ്പ് നടക്കും.14നാണ് വോട്ടെണ്ണൽ.